News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 20 November 2011

കോട്ടയത്ത്‌ ഇന്നലെ കൂട്ടിയിടി

കോട്ടയം: അപകട പരമ്പരയുമായി മറ്റൊരു ശനിയാഴ്‌ച. ചങ്ങനാശേരിയില്‍ ടിപ്പര്‍ ഒരു ജീവനെടുത്തപ്പോള്‍, മറ്റ്‌ നാല്‌ അപകടങ്ങളിലായി പരുക്കേറ്റത്‌ എട്ടുപേര്‍ക്ക്‌, ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌. ചങ്ങനാശേരി പെരുമ്പനച്ചി, എം.സി.റോഡില്‍ കുമാരനല്ലുര്‍, കുമരകം റോഡില്‍ അറുത്തൂട്ടി, മെഡിക്കല്‍ കോളജ്‌ റോഡില്‍ ചുങ്കം എന്നിവിടങ്ങളിലായായിരിന്നു വാഹനാപകടങ്ങള്‍.

കുമാരനല്ലൂരില്‍ അപകടമൊഴിവാക്കാന്‍ വെട്ടിച്ചത്‌ അപകടത്തിലേക്ക്‌

കോട്ടയം: എം.സി.റോഡില്‍ കുമാരനല്ലൂരില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ രണ്ട്‌ ഇരുചക്രവാഹനങ്ങളിലേക്കും കാറിലേക്കും മെഡിക്കല്‍ സ്‌റ്റോറിലേക്കും ഇടിച്ചു കയറി മൂന്നു പേര്‍ക്ക്‌ പരുക്ക്‌ ഒരാളുടെ നില ഗുരുതരം. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടോടെയായിരുന്നു അപകടം.

അപകടത്തില്‍ പരുക്കേറ്റ ചിന്നാര്‍ ചീരംപറമ്പില്‍ രാജേഷ്‌ (35), കുമാരനല്ലൂര്‍ മങ്ങാട്ട്‌പറമ്പില്‍ രാമചന്ദ്രന്‍ (40), തോട്ടയ്‌ക്കാട്‌ തൊങ്കനാട്ട്‌ സുരേഷ്‌ (42)എന്നിവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ നിലഗുരുതരമാണ്‌.

തൊടുപുഴയില്‍ നിന്ന്‌ കോട്ടയത്തേക്ക്‌ വരികയായിരുന്നു കെ.എസ്‌.ആര്‍.ടി.സി. ബസ്‌. കുമാരനല്ലൂരില്‍ എത്തിയപ്പോള്‍ ഇടറോഡില്‍ നിന്ന്‌ കയറിവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു.

ഇതിനിനിടെ എതിരേ വന്ന ബൈക്കിലിടിച്ചശേഷം ഒരു സ്‌കൂട്ടറിലുമിടിച്ചു. ഇതിനു ശേഷം വലതുവശത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിന്റെ ഒരു ഭാഗം ഇടിച്ചു തകര്‍ത്ത്‌ സമീപത്തെ മെഡിക്കല്‍ സ്‌റ്റോറിലേക്ക്‌ ഇടിച്ചു കയറി നില്‍ക്കുകയായിരുന്നു. ഫ്‌ളയിംഗ്‌ സക്വാഡെത്തിയാണ്‌ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അപകടത്തെത്തുടര്‍ന്ന്‌ എം.സി. റോഡില്‍ ഗതാഗതം സ്‌തംഭിച്ചു.

അറുത്തൂട്ടിയില്‍ ടിപ്പര്‍ ബസിലിടിച്ചു

കോട്ടയം: കുമരകം റോഡില്‍ അറുത്തൂട്ടിക്ക്‌ സമീപം ടിപ്പറും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ മറ്റക്കര മുണ്ടപ്ലാക്കല്‍ അനീഷി (31) നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചകഴിഞ്ഞ്‌ 1.15 ഓടെയായിരുന്നു അപകടം. കോട്ടയത്തു നിന്നുചെങ്ങളത്തുകാവിലേക്കു പോകുകയായിരുന്ന എന്‍.എം.എസ്‌. ബസും കുമരകത്തുനിന്നും കോട്ടയത്തേക്ക്‌ വരികയായിരുന്ന ടിപ്പറും തമ്മില്‍കൂട്ടിയിടിക്കുകയായിരുന്നു. ബസ്‌ കാറിനെ മറികടക്കുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌.രണ്ടു വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തെതുടര്‍ന്ന്‌ ടിപ്പറില്‍ കുടുങ്ങിപ്പോയ ഡ്രൈവറെസമീപത്തുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികള്‍ എത്തി ടിപ്പര്‍വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. ഡ്രൈവര്‍ അനീഷിന്റെ കാലും കൈയുംഒടിഞ്ഞിട്ടുണ്ട്‌.ലോറിയുടെ ക്ലീനര്‍ നീറിക്കാട്‌ സ്വദേശി ജിതിനുംസാരമായി പരുക്കേറ്റു. അപകടത്തെത്തുടര്‍ന്ന്‌ റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

മിനിലോറി കാറിലിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരുക്കേറ്റു

കറുകച്ചാല്‍: തടി കയറ്റി വന്ന മിനിലോറി കാറിലിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരുക്കേറ്റു. കാറിലുണ്ടായിരുന്ന പിഞ്ചു കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശേരി- വാഴൂര്‍ റോഡില്‍ പന്ത്രണ്ടാംമൈല്‍ ചേര്‍ക്കോട്ട്‌ പിടിയിലാണ്‌ ഇന്നലെ 11.30ന്‌ അപകടമുണ്ടായത്‌.

മുണ്ടക്കയം മാടയ്‌ക്കല്‍ വി.ജെ. ജോസഫ്‌ (ഷാജി 43), ഭാര്യ ബിന്‍സി ജോസഫ്‌ (33), ലോറിയിലുണ്ടായിരുന്ന തടിവെട്ടു തൊഴിലാളി വെള്ളാവൂര്‍ പായിക്കുഴി പ്രശാന്ത്‌ (28) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ മുകളില്‍ സഞ്ചരിച്ചിരുന്ന മൂന്നു തൊഴിലാളികള്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണു. എട്ടും നാലും വയസുള്ള കാര്‍ യാത്രികരായ കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അലക്ഷ്യമായി റോഡിലേക്ക്‌ തള്ളിനില്‍ക്കുന്നതരത്തില്‍ തടി കയറ്റിവന്ന ലോറി ഓട്ടോയെ മറികടക്കുന്നതിനിടയില്‍ കാറിന്റെ മുന്‍ഭാഗത്ത്‌ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. ഷാജിയും കുടുംബവും പുളിങ്കുന്നിലുള്ള ഭാര്യയുടെ വീട്ടില്‍നിന്നും മുണ്ടക്കയത്തുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ്‌ അപകടം. കറുകച്ചാല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

ചുങ്കത്ത്‌ കാറുകള്‍ കൂട്ടിയിടിച്ചു

കോട്ടയം:ചുങ്കത്ത്‌ കാറുകള്‍ കൂട്ടിയിടിച്ചു, ആര്‍ക്കും പരുക്കില്ല. മെഡിക്കല്‍ കോളജ്‌ ഭാഗത്തേക്ക്‌ പോയ മറ്റൊരു കാര്‍ ഇടിക്കുകയുമായിരുന്നു. ഇടിച്ച കാറിലെ ഡ്രൈവര്‍ പിന്നീട്‌ ഓടി രക്ഷപ്പെട്ടു.

ചങ്ങനാശേരിയില്‍ ടിപ്പര്‍ വില്ലനായി

ചീറിപ്പാഞ്ഞ ടിപ്പര്‍ ചങ്ങനാശേരിയില്‍ കവര്‍ന്നത്‌ വിദ്യാര്‍ഥിയുടെ ജീവന്‍. വാഴൂര്‍ റോഡില്‍ തെങ്ങണയ്‌ക്കും പെരുമ്പനച്ചിക്കും മധ്യേയായിരുന്നു അപകടം. ടിപ്പര്‍ തട്ടിയതിനെ തുടര്‍ന്ന്‌ ബൈക്കില്‍ നിന്ന്‌ വീണ്‌ ചങ്ങനാശേരി സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ഐ.ടി.ഐയിലെ വിദ്യാര്‍ഥിയായ കറുകച്ചാല്‍ മാന്തുരുത്തി കൊല്ലംപറമ്പില്‍ ദീപുവാണ്‌ ദാരുണമായി മരിച്ചത്‌. ടിപ്പറിന്റെ അമിതവേഗമാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ ആരോപണമുയര്‍ന്നു.

No comments:

Post a Comment