News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 30 October 2011

കോലഞ്ചേരിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് ഏറ്റുമുട്ടല്‍; പോലീസ്‌ ലാത്തിവീശി

കോലഞ്ചേരി: സഭാ തര്‍ക്കത്തെ തുടര്‍ന്ന്‌ കോലഞ്ചേരിയില്‍ സംഘര്‍ഷം. ഇന്നലെ രാത്രി ഏഴരയോടെയാണ്‌ യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. പരസ്‌പരമുണ്ടായ കല്ലേറില്‍ പുത്തന്‍കുരിശ്‌ പോലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. അടക്കം ആറോളം പേര്‍ക്കു പരുക്കേറ്റു. പള്ളിക്കു മുമ്പിലുള്ള മൈതാനത്തു പാര്‍ക്ക്‌ ചെയ്‌തിരുന്ന നിരവധി വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി.

മാമലശേരി മാര്‍ മിഖായേല്‍ പള്ളിക്കുള്ളില്‍ സഭാ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ഇന്നലെ കുര്‍ബാന മുടങ്ങി. പുത്തന്‍കുരിശ്‌ സെന്റ്‌മേരിസ്‌ പള്ളി, വെട്ടിത്തറ പള്ളി എന്നിവിടങ്ങളിലും ഇന്നലെ തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തി. കോലഞ്ചേരിയിലെ കാതോലിക്കേറ്റ്‌ സെന്ററില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ യോഗത്തിനുശേഷം ടൗണില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷവും പരസ്‌പരം കല്ലേറും നടന്നു. സംഘര്‍ഷസമയത്തു പോലീസ്‌ സാന്നിധ്യം തീര്‍ത്തും കുറവായിരുന്നു. പള്ളിക്കു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവരുടെ രണ്ടു കാറുകള്‍ തലകീഴായി മറിച്ചിട്ട നിലയിലാണ്‌. അഞ്ചോളം കാറുകളുടെ ഗ്ലാസുകള്‍ തകര്‍ന്നു. ചാപ്പലിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന യാക്കോബായ വിഭാഗക്കാരുടെ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്ന പോലീസിനു നേരേ കല്ലെറിഞ്ഞതിലാണ്‌ എ.എസ്‌.ഐ. കെ.സി. സണ്ണിയുടെ കൈക്കു പരുക്കേറ്റത്‌. ചാപ്പലിനോടനുബന്ധിച്ചുള്ള പാരീഷ്‌ ഹാളിനു നേരേ ആക്രമണമുണ്ടായതായി യാക്കോബായ വിഭാഗവും കാതോലിക്കേറ്റ്‌ സെന്ററിനു നേരേ ആക്രമണമുണ്ടായതായി ഓര്‍ത്തഡോക്‌സ് വിഭാഗവും ആരോപിച്ചു. രാത്രി 10 മണിയോടെ യാക്കോബായ ചാപ്പലിനു മുമ്പിലെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടയാളുമായി വാക്കേറ്റമുണ്ടായതോടെ പോലീസ്‌ ലാത്തിവീശി. തുടര്‍ന്നു യാക്കോബായ വിഭാഗം ചാപ്പലിനു മുമ്പില്‍ പോലീസിനെതിരേ മുദ്രാവാക്യം മുഴക്കി.

നേരത്തേ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് പള്ളിയിലെ സെമിത്തേരിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോള്‍ യാക്കോബായ വിഭാഗം എതിര്‍ത്തതാണു സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചത്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ആരാധനയ്‌ക്ക് അവസരം നല്‍കിയിട്ടും സ്വീകരിക്കാത്തതിനാല്‍ ശവക്കോട്ടയിലെ ആരാധന മാത്രമായി അനുവദിക്കാനാവില്ലെന്നു യാക്കോബായ വിഭാഗം അറിയിക്കുകയായിരുന്നു. തര്‍ക്കം നിലനില്‍ക്കുന്ന വെട്ടിത്തറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കണ്ടനാട്‌ ഈസ്‌റ്റ് മെത്രാന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ കുര്‍ബാനയ്‌ക്കെത്തുമെന്ന വാര്‍ത്തയാണു സംഘര്‍ഷസാധ്യത ഉണ്ടാക്കിയത്‌. മെത്രാപ്പോലീത്ത എത്താതിരുന്നതിനാല്‍ സംഘര്‍ഷം ഒഴിവായി. സഭാ തര്‍ക്കത്തെത്തുടര്‍ന്നു കോടതി നിയമിച്ച റിസീവറാണ്‌ 1974 മുതല്‍ പിറവം മാമലശേരി പള്ളി ഭരിക്കുന്നത്‌. ഓര്‍ത്തഡോക്‌സ് പക്ഷത്തെ വികാരിമാരായ ചിറക്കുടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്‌ വെമ്പനാട്ട്‌ എന്നിവരാണു പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്‌. യാക്കോബായ പക്ഷത്തിനു നിലവില്‍ ഇവിടെ വൈദികരില്ല. ഓര്‍ത്തഡോക്‌സ് പക്ഷം ഇന്നലെ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ നടത്തിയ നീക്കമാണു യാക്കോബായ പക്ഷത്തെ പ്രകോപിപ്പിച്ചത്‌. ഇതറിഞ്ഞ യാക്കോബായ പക്ഷം ഫാ. വര്‍ഗീസ്‌ പുല്യാട്ടേലിന്റെ നേതൃത്വത്തില്‍ പള്ളിയിലെത്തി കുര്‍ബാന അര്‍പ്പിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ പള്ളിക്കുള്ളില്‍ സംഘര്‍ഷമായി.

No comments:

Post a Comment