News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 27 October 2011

ആരാധനാലയങ്ങളുടെ പേരില്‍ അവകാശത്തര്‍ക്കം തുടരുന്ന കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ പഴയ പള്ളി ശ്രദ്ധേയമാകുന്നു

കോഴഞ്ചേരി: ആരാധനാലയങ്ങളുടെ പേരില്‍ അവകാശത്തര്‍ക്കം തുടരുന്ന കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ പഴയ പള്ളി ശ്രദ്ധേയമാകുന്നു.

ജാതിമതഭേദമെന്യേ സര്‍വരും മനസിന്റെ ഭാരം പ്രാര്‍ഥനകളിലൂടെ സമര്‍പ്പിക്കുന്നത്‌ ഈ അള്‍ത്താരയ്‌ക്കു മുന്നിലാണ്‌. മലങ്കര മാര്‍ത്തോമ്മ സഭയുടെ ഉത്ഭവത്തിനുതന്നെ കാരണഭൂതമായ കോഴഞ്ചേരിയില്‍ സഭയുടെ ഈറ്റില്ലമായ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ പള്ളിയോടു ചേര്‍ന്നാണ്‌ സര്‍വമത സാഹോദര്യത്തിന്‌ വിളനിലമായി പഴയപള്ളി പരിലസിക്കുന്നത്‌. വിശ്വാസികള്‍ക്കായി ഏതുസമയവും ദേവാലയവാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

മാര്‍ത്തോമ്മ സഭയുടെ രൂപീകരണത്തിനുമുമ്പ്‌ നിര്‍മിച്ച ഈ ദേവാലയത്തിനു രൂപത്തിലും ഭാവത്തിലും ഘടനയിലും ആരാധനയിലും യാതൊരുമാറ്റവും ഇതുവരെ വന്നിട്ടില്ല. എല്ലാമാസവും മൂന്നാമത്തെ ഞായറാഴ്‌ച മാര്‍ത്തോമ്മ സഭയിലെ വികാരിമാര്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

മാര്‍ത്തോമ്മാ സഭ രൂപംകൊള്ളുന്നതിന്‌ ഏറെക്കാലം മുമ്പാണ്‌ പാരമ്പര്യ തച്ചുശാസ്‌ത്രപ്രകാരം ഈ ദേവാലയം നിര്‍മിച്ചത്‌. സഭ രൂപീകൃതമായപ്പോള്‍ വിട്ടുകിട്ടിയ പള്ളികളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. ഈ ദേവാലയം മാര്‍ത്തോമ്മ സഭയ്‌ക്കായി വിട്ടുനല്‍കിയപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന മറ്റു സഭാവിശ്വാസികള്‍ പുതിയ പള്ളി നിര്‍മിച്ച്‌ അവിടേക്കു മാറുകയും കോഴഞ്ചേരി ഇടവക പഴയപള്ളിക്കുസമീപം പുതിയത്‌ നിര്‍മിക്കുകയും ചെയ്‌തു.

പഴയതിനെ വിസ്‌മരിക്കുന്ന കാലഘട്ടത്തില്‍ ചരിത്രസ്‌മാരകമായ തങ്ങളുടെ ദേവാലയം അതേപടി നിലനിര്‍ത്താനായിരുന്നു മാര്‍ത്തോമ്മാ സഭാ നേതൃത്വത്തിന്റെയും ഇടവകയുടേയും തീരുമാനം. പൂര്‍വികരുടെ തീരുമാനം ഇപ്പോഴും അജപാലകരും അജഗണങ്ങളും അനുസരിക്കുന്നു എന്നത്‌ ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

നവീകരണ ആശയക്കാരായ മാര്‍ത്തോമ്മാ ദേവാലയങ്ങളില്‍ നിലവിളക്ക്‌ കൊളുത്തിയുള്ള ആരാധന ഇല്ലെങ്കിലും പഴയ പള്ളിയില്‍ ഈ ആചാരത്തിനു മാറ്റംവരുത്തിയിട്ടില്ല. നിറകണ്ണുകളോടെ എത്തുന്ന വിശ്വാസികള്‍ പകരുന്ന എണ്ണയാല്‍ ഇവിടുത്തെ വിളക്ക്‌ ഇന്ന്‌ കെടാവിളക്കായി തീര്‍ന്നിരിക്കുന്നു. ഏതു മതവിശ്വാസികളാണ്‌ വിളക്കില്‍ എണ്ണ പകരുന്നതെന്നോ തിരി ഇടുന്നതെന്നോ അന്വേഷണമില്ല. വ്രതശുദ്ധിയോടെ പ്രാര്‍ഥനയ്‌ക്കായി എത്തുന്നവര്‍ക്ക്‌ ഇവിടം അനുഗ്രഹമാവുകയാണ്‌. പഴയ പള്ളിയില്‍ മാമോദിസ ഉള്‍പ്പെടെയുള്ള വിശ്വാസച്ചടങ്ങുകള്‍ നടത്തുന്നതിനും ഇടവക അനുമതി നല്‍കിയിട്ടുണ്ട്‌.

ഈ ദേവാലയത്തില്‍ പ്രാര്‍ഥനയ്‌ക്കായി എത്തുന്നവര്‍ സമര്‍പ്പിക്കുന്ന കാണിക്ക പൂര്‍ണമായും സാധുജനസഹായത്തിനായി ഇടവക നീക്കിവച്ചിരിക്കുന്നു. സഹായം അഭ്യര്‍ഥിച്ച്‌ എത്തുന്ന അര്‍ഹരായവരെ ഒരിക്കലും ഈ ഇടവക കൈവെടിയില്ല എന്നതും പ്രത്യേകതയാണ്‌.

തര്‍ക്കങ്ങളിലും പരീക്ഷണങ്ങളിലും അകപ്പെടാതെ വിശ്വാസത്തില്‍ അധിഷ്‌ഠിതമായ സമൂഹമാണ്‌ ഉണ്ടാകേണ്ടതെന്ന ക്രിസ്‌തുവിന്റെ സന്ദേശത്തിനു മകുടോദാഹരണംകൂടിയാണ്‌ കോഴഞ്ചേരി പഴയപള്ളി.

No comments:

Post a Comment