News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 29 October 2011

കോടതി വിധി നടപ്പാക്കാന്‍ എത്തിയ അധികൃതരെ കെ.അച്യുതന്‍ എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ തിരിച്ചയച്ചു

വണ്ടിത്താവളം: തത്തമംഗലം കൃഷിഭവനു കീഴില്‍ പാലോട്‌ മാടശേരിയിലുള്ള പട്ടികജാതി കാര്‍ഷിക സേവന കേന്ദ്രം പൊളിച്ചുമാറ്റാനുള്ള കോടതി വിധി നടപ്പാക്കാന്‍ എത്തിയ അധികൃതരെ കെ.അച്യുതന്‍ എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ തിരിച്ചയച്ചു. ചിറ്റൂര്‍ സി.ഐ സണ്ണി ചാക്കോ, തത്തമംഗലം വില്ലേജ്‌ ഓഫീസര്‍ ജാസ്‌മിന്‍, അമ്പതോളം പോലീസ്‌ സംഘം എന്നിവര്‍ സംഭവസ്‌ഥലത്തെത്തിയിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ്‌ സംഭവം.

മാടശേരി ചാമുവിന്റെ മകന്‍ വേലായുധനാണ്‌ സേവന കേന്ദ്രത്തിന്റെ കെട്ടിടം നില്‍ക്കുന്ന സ്‌ഥലം തനിക്ക്‌ സ്വന്തമാണെന്ന്‌ കോടതിയില്‍ നിന്ന്‌ അവകാശം സമ്പാദിച്ചത്‌. വേലായുധന്റെ ആവശ്യപ്രകാരം കെട്ടിടം പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവു നല്‍കുകയായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി കോടതി പ്രതിനിധിയും എത്തിയിരുന്നു.

എന്നാല്‍, കെട്ടിടം പൊളിക്കുന്നത്‌ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.അച്യുതന്‍ എം.എല്‍.എ, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌.ശിവദാസ്‌ എന്നിവര്‍ക്കൊപ്പം നിരവധി സ്‌ത്രീകളടക്കമുള്ള നാട്ടുകാര്‍ എത്തിയതോടെ പ്രദേശത്ത്‌ സംഘര്‍ഷാവസ്‌ഥ ഉടലെടത്തു. പ്രശ്‌നം സങ്കീര്‍ണമാകുമെന്ന്‌ ഉറപ്പായതോടെ സി.ഐ സണ്ണി ചാക്കോ കെട്ടിടം പൊളിക്കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തിവയ്‌പ്പിച്ചു. തുടര്‍ന്ന്‌ കെട്ടിടം പൊളിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ഒപ്പിട്ടു നല്‍കിയ ഭീമ ഹര്‍ജി സ്വീകരിച്ച്‌ സി.ഐ മടങ്ങുകയായിരുന്നു.

1999ലാണ്‌ പാലോട്‌ വിജയന്‍ തന്റെ അവകാശത്തില്‍പ്പെട്ട സ്‌ഥലം പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിന്‌ സൗജന്യമായി നല്‍കിയത്‌. 2000ല്‍ സേവന കേന്ദ്രം ഉദ്‌ഘാടനവും ചെയ്യപ്പെട്ടു. എന്നാല്‍, ഈയിടെയാണ്‌ വേലായുധന്‍ കോടതിയില്‍ നിന്ന്‌ സ്‌ഥലത്തിന്റെ അവകാശം നേടിയെടുത്തത്‌. ഇക്കഴിഞ്ഞ ഓഗസ്‌റ്റിലും ഒക്‌ടോബര്‍ ആദ്യ വാരത്തിലും കെട്ടിടം പൊളിച്ചു മാറ്റാനുള്ള ശ്രമം നടന്നിരുന്നു. അന്നും കെ.അച്യുതന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച്‌ പൊളിക്കാനെത്തിയവരെ തിരിച്ചയച്ചു. ഇതുകൊണ്ടാണ്‌ ഇന്നലെ അമ്പതിലധികം പോലീസുകാരെ എത്തിച്ച്‌ കെട്ടിടം പൊളിക്കാനുള്ള ശ്രമം നടന്നത്‌. എന്നാല്‍, ഇതും വിഫലമാവുകയായിരുന്നു.

No comments:

Post a Comment