News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 7 January 2012

വൃദ്ധസദനത്തിന്റെ നിര്‍മാണത്തിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി കലക്‌ടറോടു നിര്‍ദേശിച്ചു

തിരുവല്ല: പരുമലയില്‍ യാക്കോബായ സഭയുടെ സ്‌ഥലത്തു ജില്ലാ കലക്‌ടറുടെ നിരോധന ഉത്തരവു ലംഘിച്ച്‌ കെട്ടിടം പണിയുന്നെന്ന വാദം അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭാ നിരണം ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഫിലിപ്പും പരുമല പ്രോജക്‌ട് ജോയിന്റ്‌ കണ്‍വീനര്‍ തോമസ്‌ കൈയാത്രയും അറിയിച്ചു. വിശ്വാസികള്‍ക്കായി ഈ സ്‌ഥലത്തു ദൈവാലയം നിര്‍മിക്കാന്‍ സഭ നേരത്തേ തീരുമാനിച്ചതാണ്‌. എതിര്‍വിഭാഗത്തില്‍പ്പെട്ട ചിലര്‍ സംഘര്‍ഷമുണ്ടാക്കിയതിനേത്തുടര്‍ന്നു പത്തനംതിട്ട ജില്ലാ കലക്‌ടര്‍ 144-ാം വകുപ്പുപ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. അതു യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ചോദ്യംചെയ്യുകയും നിരോധനമില്ലെന്നു കലക്‌ടര്‍ കോടതിയെ അറിയിക്കുകയും ചെയ്‌തു. സമാധാനാന്തരീക്ഷം തകര്‍ക്കേണ്ടെന്നു കരുതിയാണു മാന്നാര്‍, പരുമല പ്രദേശത്തെ സാധുക്കളായ ജനങ്ങളെ സഹായിക്കാന്‍ വൃദ്ധസദനം നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഈ വിവരം കലക്‌ടറെ രേഖാമൂലം അറിയിക്കുകയും ചെയ്‌തു. കോടതിയില്‍ ഈ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ വൃദ്ധസദനത്തിന്റെ നിര്‍മാണത്തിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി കലക്‌ടറോടു നിര്‍ദേശിച്ചു. കോടതി ഉത്തരവിന്റെ പകര്‍പ്പു ഭദ്രാസന സെക്രട്ടറി കലക്‌ടര്‍ക്കു നല്‍കിയിരുന്നു. വൃദ്ധസദനം പണിയാന്‍ തടസമില്ലെന്നും ഗ്രാമപഞ്ചായത്തിന്റെ അനുമതി മാത്രം മതിയെന്നും കലക്‌ടര്‍ അറിയിക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പഞ്ചായത്ത്‌ അന്വേഷണം നടത്തി നിര്‍മാണാനുമതി നല്‍കി. മറിച്ചുള്ള വാദങ്ങള്‍ അടിസ്‌ഥാനരഹിതമാണ്‌. കലക്‌ടറുടെ നിരോധന ഉത്തരവുണ്ടെന്ന എതിര്‍കക്ഷിയുടെ വാദങ്ങള്‍ ജനങ്ങളെയും ഉദ്യോഗസ്‌ഥരെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും ഭാരവാഹികള്‍ ആരോപിച്ചു

No comments:

Post a Comment