News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 9 August 2011

വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത് പത്തുലക്ഷം തട്ടിയെടുത്തു

കുറവിലങ്ങാട്‌: വിദേശത്ത്‌ നഴ്‌സിംഗ്‌ ജോലി വാഗ്‌ദാനം ചെയ്‌ത് 20 ഉദ്യോഗാര്‍ഥികളില്‍നിന്ന്‌ പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുറവിലങ്ങാട്‌ നസ്രത്ത്‌ഹില്‍ കല്ലുങ്കല്‍ സോമന്റെ മകന്‍ രാജേഷിന്റെ(32) പേരില്‍ കുറവിലങ്ങാട്‌ പോലീസ്‌ കേസെടുത്തു. പൊന്‍കുന്നം ആനിക്കാട്‌ കീന്തലാങ്കല്‍ വിഷ്‌ണു(24), റാന്നി വടക്കേക്കുറ്റ്‌ മാത്യുവിന്റെ മകന്‍ അജോ(23), വെളിയനാട്‌ തൂമ്പാപ്പുറത്ത്‌ മാത്യുവിന്റെ മകന്‍ റെബിന്‍(23), കാലടി നീലേശ്വരം വലിയതറ ബിബിന്‍(25), മുളന്തുരുത്തി ആരക്കുന്നം കടനാമറ്റം അനീഷാ കെ(24), റാന്നി നെല്ലിമണ്‍ തെക്കുംകോവില്‍ ആര്‍. ബൈജു(24), പട്ടിത്താനം സ്വദേശി അനുകുര്യന്‍(24) എന്നിവരാണ്‌ കുറവിലങ്ങാട്‌ പോലീസില്‍ പരാതി നല്‍കിയത്‌.

വിഷ്‌ണുവില്‍നിന്ന്‌ 39,000 രൂപയും അജോ മാത്യുവില്‍നിന്ന്‌ 40,000 രൂപയും റെബിന്‍ മാത്യുവില്‍നിന്ന്‌ 40,000 രൂപയും ബിബിനില്‍നിന്ന്‌ 42,000 രൂപയും കെ. അനീഷയില്‍നിന്ന്‌ 39,000 രൂപയും ബൈജുവില്‍നിന്ന്‌ 43,000 രൂപയും പലതവണകളായി രാജേഷ്‌ വാങ്ങിയതായാണ്‌ പരാതിയില്‍ പറയുന്നത്‌. പണത്തോടൊപ്പം എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, നഴ്‌സിംഗ്‌ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടും രാജേഷ്‌ കൈവശപ്പെടുത്തിയിരുന്നു. കാണക്കാരി പഞ്ചായത്തിലെ പട്ടിത്താനത്ത്‌ വീട്‌ വാടകയ്‌ക്കെടുത്തും അതിരമ്പുഴ സ്വദേശിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചുമാണ്‌ ഉദ്യോഗാര്‍ഥികളെ വലവീശിയത്‌.

കുവൈറ്റ്‌ മിനിസ്‌ട്രിയില്‍ 20 നഴ്‌സുമാരുടെ ഒഴിവുണ്ടെന്നും മൂന്നുലക്ഷം രൂപ ജോലി തരപ്പെടുത്തിനല്‍കുന്നതിന്‌ ചിലവുണ്ടെന്നും രാജേഷ്‌ പറഞ്ഞിരുന്നു. ഇതിനായി 2009 മുതല്‍ പലതവണകളായാണ്‌ പണം വാങ്ങിയത്‌. പറഞ്ഞ സമയത്ത്‌ ജോലി ലഭിക്കാതെവന്നതോടെ പണം നല്‍കിയവര്‍ അന്വേഷണം നടത്തിയപ്പോള്‍ അവധികള്‍ മാറ്റിമാറ്റിപ്പറഞ്ഞു.

മൂന്നു മാസം മുന്‍പ്‌ ഉദ്യോഗാര്‍ഥികള്‍ നിരന്തരം ബഹളംവച്ചതോടെ തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റതായും ഇതുമൂലമാണ്‌ തടസം നേരിട്ടതെന്നും ഒരു മാസത്തിനകം വിസ നല്‍കാമെന്നുമാണ്‌ വിശ്വസിപ്പിച്ചിരുന്നത്‌.

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ രാജേഷിന്റെ മൂന്നു മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമായതോടെ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ പുറത്താകുന്നത്‌. പട്ടിത്താനത്തെ വീട്‌ പൂട്ടി ഉപകരണങ്ങള്‍ മാറ്റിയ നിലയിലാണ്‌. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയില്‍ വീട്ടില്‍നിന്ന്‌ ഉപകരണങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതു കണ്ട്‌ ജോലിക്കായി നേരത്തേ പണം നല്‍കിയ സമീപവാസിയായ അനു കുര്യന്‍ അന്വേഷിച്ചെത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പണം അടുത്ത ദിവസം നല്‍കാമെന്നു പറഞ്ഞതായും പോലീസ്‌ പറഞ്ഞു.

ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും ഫെഡറല്‍ ബാങ്ക്‌ കുറവിലങ്ങാട്‌ ശാഖയിലുള്ള രാജേഷിന്റെ അക്കൗണ്ട്‌വഴിയാണ്‌ പണം നല്‍കിയിരുന്നത്‌.

അതിരമ്പുഴ സ്വദേശിയും കുറവിലങ്ങാട്‌ സ്വദേശികളായ രണ്ട്‌ യുവാക്കളും തട്ടിപ്പിലുള്‍പ്പെട്ടിട്ടുള്ളതായി പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുപതോളം പേരെ തട്ടിപ്പിനിരയാക്കിയതായി ഇപ്പോള്‍ത്തന്നെ സൂചന ലഭിച്ചിട്ടുണ്ട്‌. കുറവിലങ്ങാട്‌ എസ്‌.ഐ.മാരായ അരുണ്‍, ചന്ദ്രബോസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.

No comments:

Post a Comment