News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 28 September 2011

സുപ്രീംകോടതി വിധി മറികടക്കാന്‍ അനുവദിക്കില്ല: ശ്രേഷ്‌ഠബാവ

പുത്തന്‍കുരിശ്‌: സമുദായക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന്‌ 1995 ല്‍ ഉണ്ടായ വിധി അതിന്റെ പൂര്‍ണതയില്‍ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ഒരിക്കലും തയാറായിട്ടില്ലെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ പറഞ്ഞു. അന്തോഖ്യായിലെ പാത്രിയര്‍ക്കീസ്‌ ബാവാ സഭയുടെ പരമാധ്യക്ഷനാണെന്നുള്ള കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കാനോ അതിനനുസരിച്ചു പ്രവര്‍ത്തിക്കാനോ മെത്രാന്‍ കക്ഷി തയാറായിട്ടില്ല. സുപ്രീംകോടതി വിധിയിലൂടെ ഇടവക പള്ളികള്‍ക്കു ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള മെത്രാന്‍ കക്ഷിയുടെ ആസൂത്രിതനീക്കം യാതൊരു കാരണവശാലും സഭ അനുവദിക്കില്ല. ഓര്‍ത്തഡോക്‌സ് സഭ ഇടവക വിശ്വാസികളുടെ പള്ളികളും സ്വത്തുക്കളും തങ്ങളുടെ നിയന്ത്രണത്തിന്‍കീഴിലാക്കാനുള്ള ശ്രമങ്ങളാണു നടത്തിവരുന്നത്‌. സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ വഞ്ചനയുടെ ചിത്രം കുറേക്കൂടി വ്യക്‌തമാകുമെന്നു ശ്രേഷ്‌ഠ ബാവാ ചൂണ്ടിക്കാട്ടി. സഭാ തര്‍ക്കങ്ങള്‍ കോടതിക്കു വെളിയില്‍ നിഷ്‌പക്ഷമതികളായ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കണമെന്ന്‌ കോടതിയും സര്‍ക്കാരും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും കേരളത്തിലെ സാമൂഹിക നായകന്മാരും ഇതര സാമുദായിക നേതാക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം തയാറായിട്ടില്ല. സി. അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നീതിപൂര്‍വമായ സമീപനം സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാരമായിത്തീരുമെന്നു കരുതിയിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് സഭ അവസാന നിമിഷം പിന്മാറുകയാണുണ്ടായത്‌. ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരെപ്പോലുള്ള സാമൂഹിക നായകന്മാരും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും നടത്തിയ മധ്യസ്‌ഥശ്രമങ്ങളെയും അംഗീകരിക്കാതെ മാറിനിന്ന ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നിലപാട്‌ മാനുഷിക നീതിക്കും ക്രൈസ്‌തവ നീതിക്കും ചേര്‍ന്നതായിരുന്നില്ല. 2001-ല്‍ സുപ്രീം കോടതിയും 2010 ലും 2011 ലും ഹൈക്കോടതിയും വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച്‌ കോടതിക്കു വെളിയില്‍ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണമെന്നു നിര്‍ദേശിച്ചതാണ്‌. തര്‍ക്കങ്ങളും കലഹങ്ങളും മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ യാക്കോബായ സഭ എന്നും തയാറാണ്‌. ഇടവക പള്ളികള്‍ക്കു ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യവും അവയുടെ വിശ്വാസ പാരമ്പര്യവും നഷ്‌ടപ്പെടുത്താന്‍ യാക്കോബായ സഭ അനുവദിക്കില്ല. ജനാധിപത്യമാര്‍ഗത്തിലൂടെ കോലഞ്ചേരി പള്ളി അടക്കം ഇപ്പോള്‍ നിലനില്‍ക്കുന്ന സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുമെന്നു യാക്കോബായ സഭ കരുതുന്നതായി ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി.

No comments:

Post a Comment